Sunday, January 29, 2012

നഗരമധ്യത്തിലെ ഹരിതഗാഥ


നഗരമധ്യത്തിലെ ഹരിതഗാഥ
Posted on: 29 Jan 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍


നഗരകൃഷിക്ക് പ്രസക്തിയേറിവരുന്ന കാലമാണിത്. പച്ചക്കറികളുടെ തീവില, വിഷലിപ്തമായ പച്ചക്കറികളും ഹോര്‍മോണടങ്ങിയ കോഴിയിറച്ചിയും വ്യായാമമില്ലാത്ത നാഗരികജീവതശൈലി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് നഗരകൃഷി.

തിരുവനന്തപുരത്തെ വഞ്ചിയൂര്‍, അത്താണി ലൈനിലുള്ള അഡ്വക്കേറ്റ് ശ്രീകുമാറിന്റെ നഗരമധ്യത്തിലെ വീട് അക്ഷരാര്‍ഥത്തില്‍ സ്വാശ്രയ ഭക്ഷ്യോത്പാദന യൂണിറ്റാണ്. ശ്രീകുമാറും ഭാര്യ ഗായത്രിയും നഗരകൃഷി തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടാകുന്നു. 750 ചതുരശ്രയടി വിസ്തൃതിയിലുള്ള മട്ടുപ്പാവും വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലവുമാണ് ഇവരുടെ കൃഷിയിടം. വലിയ ചട്ടികളിലായി 50 ഇനം പച്ചക്കറികളാണ് മട്ടുപ്പാവിലെ വെയിലേല്‍ക്കുന്ന ഭാഗത്തുവളര്‍ത്തുന്നത്. ചെറുനാരകം, കറിവേപ്പ്, മണത്തക്കാളി ഉള്‍പ്പെടെ മൂന്നിനം തക്കാളി, കോഴിപ്പയര്‍, അമരപ്പയര്‍, കാബേജ്, നാലിനം ചീര, നിത്യവഴുതന തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. മണ്ണും മണലും നിറച്ച ചട്ടികളില്‍ ജൈവവളം മാത്രം നല്കിയാണ് പച്ചക്കറി മുന്നേറുന്നത്. മട്ടുപ്പാവിനു വാട്ടര്‍പ്രൂഫ് കോട്ടിങ് നല്കിയിട്ടുണ്ട്. തുള്ളിനനയ്ക്കു പുറമെ സീസണനുസരിച്ച് ഹോസ് നനയും അനുവര്‍ത്തിക്കുന്നു. ശേഖരിച്ചുനശിപ്പിക്കല്‍ മുതല്‍ ജൈവകീടനാശിനി പ്രയോഗം വരെ ഷഡ്പദകീടങ്ങളെ നശിപ്പിക്കാന്‍ ശ്രീകുമാര്‍ ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറയ്ക്കും.

ടെറസ്സില്‍ ഒരു ഭാഗത്തു മേല്‍ക്കൂര കെട്ടി തണല്‍ നല്കിയിരിക്കുന്നു. ഇവിടെ പത്തോളം കോഴികളെ കൂടുകളില്‍ വളര്‍ത്തുന്നുണ്ട്. കൂടാതെ 30 കാടകളുള്ള ഒരു ബാച്ചും ഒരു സമയത്ത് വളര്‍ത്തുന്നു. ടാങ്കില്‍ വളര്‍ത്തുന്ന അസോളയാണ് ഇവയ്ക്കു മുഖ്യതീറ്റ. ടെറസ്സില്‍ത്തന്നെ ഫൈബര്‍ ഗ്ലാസ് ബയോഗ്യാസ് പ്ലാന്റുണ്ട്. വളര്‍ത്തുപക്ഷികളുടെ കാഷ്ഠം മുതല്‍ അടുക്കളയിലെ അവശിഷ്ടം വരെയുള്ളത് ഈ പ്ലാന്റില്‍ നിക്ഷേപിക്കുന്നു. വീട്ടിലെ പാചകം പൂര്‍ണമായും ഈ പ്ലാന്റിലെ ഗ്യാസുപയോഗിച്ചു ചെയ്യാം. ഗ്യാസുത്പാദനം കഴിഞ്ഞ് ശേഷിക്കുന്ന സ്ലറിയാണ് പച്ചക്കറികള്‍ക്ക് പ്രധാന വളം. ഇതിനുപുറമെ മണ്ണിരക്കമ്പോസ്റ്റും ഉണ്ടാക്കുന്നുണ്ട്. ''ഈ പ്ലാന്റില്‍ ദിവസവും രണ്ടരകിലോ ഗ്രാം മാലിന്യം നിക്ഷേപിച്ചാല്‍ത്തന്നെ ഞങ്ങള്‍ നാലുപേരുടെ പാചകാവശ്യത്തിനുള്ള ഗ്യാസ് ലഭിക്കും. സോളാര്‍ വാട്ടര്‍ഹീറ്ററും ടെറസ്സില്‍ വെച്ചിട്ടുണ്ട്. ദിവസവും 500 ലിറ്റര്‍ ചൂടുവെള്ളം ലഭിക്കും. ഊര്‍ജലാഭത്തിനുള്ള ഇത്തരം കാര്യങ്ങള്‍ ഏതു നാഗരികനും ചെയ്യാവുന്നതേയുള്ളൂ''- ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലത്ത് പപ്പായയും മുരിങ്ങയും മാവുമൊക്കെ വളരുന്നുണ്ട്.
''വീട്ടാവാശ്യത്തിനുള്ള പച്ചക്കറി മുഴുവനായും വിളയിക്കാനാകുന്നു. കൂടാതെ മുട്ടയും കോഴിയിറച്ചിയും കാടയിറച്ചിയും പപ്പായയും മാങ്ങയും പോലുള്ള നാട്ടുപഴങ്ങളും ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെച്ചാല്‍ ഏതു നാഗരികനും ഇതുചെയ്യാം. കൃഷി തരുന്ന ശാരീരികവും മാനസികവുമായ മെച്ചമാണ് 52-ാം വയസ്സിലും ചുറുചുറുക്കോടെ കഴിയാന്‍ എന്നെ പ്രാപ്തനാക്കുന്നത്. പിന്നെ മാസ ബജറ്റില്‍ നല്ലൊരു കുറവും ഇതിലൂടെ സാധ്യമാകുന്നുണ്ട്-ശ്രീകുമാര്‍ പറഞ്ഞു.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബൃഹദ്പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓരോ നാഗരികനും മനസ്സുവെച്ചാല്‍ നഗരഗ്രഹങ്ങള്‍ ഭക്ഷ്യസ്വാശ്രയത്വത്തിന്റെ ഉത്തമ മാതൃകകളാക്കാം.
ശ്രീകുമാര്‍-9447070278.

No comments:

Post a Comment