Monday, January 23, 2012

തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട്

തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട് 
Posted on: 22 Jan 2012

മൂന്നു മണിക്കൂര്‍കൊണ്ട് അനന്തപുരിയില്‍നിന്നും കാസര്‍കോട് എത്താവുന്ന അതിവേഗ തീവണ്ടി സര്‍വീസിന്റെ ആലോചനയിലാണ് ഇന്ന് കേരളം. റോഡിലൂടെയും കനാലുകളിലൂടെയും കാളവണ്ടിയിലും കുതിരവണ്ടിയിലും വഞ്ചിയിലും വള്ളത്തിലും സഞ്ചരിച്ചിരുന്ന കാലം പഴമക്കാരുടെ മനസില്‍ ഇപ്പോഴുമുണ്ട്. കുതിരവണ്ടിയും കാളവണ്ടിയും വരുന്നതിന് മുമ്പ് മഞ്ചല്‍, മേനാവ്, പല്ലക്ക് തുടങ്ങിയവയായിരുന്നു പ്രധാന വാഹനങ്ങള്‍. മഞ്ചലും മേനാവും പല്ലക്കും എല്ലാം ചുമന്നുകൊണ്ടായിരുന്നു പോയിരുന്നത്. അതിന് പരിചയസമ്പന്നരുണ്ടായിരുന്നു. റോഡുകള്‍ വികസിച്ചതോടെയാണ് രാജാക്കന്മാര്‍ സഞ്ചരിച്ച കുതിര പൂട്ടിയ രഥങ്ങളും കുതിരവണ്ടികളും കാളവണ്ടികളും മനോഹരമായ വില്ലുവണ്ടികളും രംഗത്ത് എത്തിയത്.



പിന്നീട് കൂടുതല്‍ കുതിരകളെ പൂട്ടിയ ഫീറ്റണ്‍ വണ്ടികള്‍ വന്നു. ഒരുകാലത്ത് ദീര്‍ഘദൂര യാത്രയ്ക്ക് ആകെയുള്ള മാര്‍ഗം ജലപാതകളായിരുന്നു. വള്ളക്കടവ് (മുമ്പ് കല്പാലക്കടവ്), ചാക്ക എന്നിവിടങ്ങള്‍ജലയാത്രക്കുള്ള കേന്ദ്രങ്ങളായിരുന്നു. അതിലൂടെ വള്ളത്തിലും ബോട്ടിലും (വര്‍ക്കലവരെ യന്ത്രബോട്ട് ഇല്ലായിരുന്നു) ആയിരുന്നു യാത്ര. രാജാക്കന്മാരും രാജകുടുംബങ്ങളും പ്രത്യേകതരം ബോട്ടുകള്‍-പള്ളി ബോട്ടുകളിലാണ് സഞ്ചരിച്ചിരുന്നത്. കൂടുതല്‍ തുഴയല്‍ക്കാര്‍ ഉള്ളതനുസരിച്ച് ബോട്ടുകളെ ഇരുപത്തിനാല് തണ്ട്, പതിനാറ് തണ്ട്, 12 തണ്ട്, നാലു തണ്ട് എന്നിങ്ങനെ തരംതിരിച്ചിരുന്നു. വള്ളക്കടവിലും ചാക്കയിലും എത്തുന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കാളവണ്ടികളും കുതിരവണ്ടികളും വാടകയ്ക്ക് കിട്ടുമായിരുന്നു. അക്കാലത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നത്തെ ടാക്‌സിസ്റ്റാന്‍ഡ്‌പോലെ കുതിരവണ്ടികള്‍ക്കും കാളവണ്ടികള്‍ക്കും സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ് അഥവാ ഹജൂര്‍കച്ചേരിയില്‍ എത്തുന്ന ഉദ്യോഗസ്ഥന്മാരുടെ കാളവണ്ടികളും കുതിരവണ്ടികളും പാര്‍ക്ക്‌ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലം ഇപ്പോഴത്തെ വൈ.എം.സി.എ. കെട്ടിടം സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലത്തായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

റോഡ് ഗതാഗതരംഗത്ത് ആദ്യം എത്തിയ വേഗതകൂടിയ വാഹനം കരിയില്‍ ഓടുന്ന മോട്ടോര്‍ ബസുകളായിരുന്നു. നാല് ചക്രങ്ങള്‍ ഉണ്ടായിരുന്ന ഈ വാഹനം ആദ്യം നഗരത്തില്‍ കൊണ്ടുവന്നത് അരുമന ശ്രീനാരായണന്‍തമ്പിയായിരുന്നു. ഇരുപത് കരിബസ്സുകള്‍ ആണ് ആദ്യം കൊണ്ടുവന്നതെന്ന് പറയുന്നു. ഇതില്‍ പത്തെണ്ണം തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും പത്തെണ്ണം കൊല്ലം റൂട്ടിലും സര്‍വീസ് നടത്തി. (ഇതേപ്പറ്റി നഗരപ്പഴമയില്‍ മുമ്പ് എഴുതിയിട്ടുണ്ട്) ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരുമന ശ്രീനാരായണന്‍തമ്പി അവസാനം കടക്കാരനായി.

1934-ല്‍ തൃശ്ശൂരില്‍ തീവണ്ടിയില്‍വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കരിവണ്ടിയില്‍ യാത്രക്കാര്‍ക്ക് ദേഹം മുഴുവന്‍ കരിയാകുമായിരുന്നു. അതിന് അധികം വേഗതയും ഇല്ലായിരുന്നു. പെട്രോള്‍ മോട്ടോര്‍ വാഹനങ്ങളുടെ വരവ് ഈ പ്രശ്‌നം പരിഹരിച്ചു. 1911-ല്‍ 'ദി മലബാര്‍ കമേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്' എന്ന കമ്പനിയാണ് തിരുവിതാംകൂറില്‍ വ്യാപകമായി പെട്രോള്‍ ബസ്സുകളും കാറുകളും കൊണ്ടുവന്നത്. ലോകത്തുതന്നെ ഇത്തരം വാഹനങ്ങള്‍ വന്നിട്ട് അപ്പോഴേക്കും അധികകാലമായില്ല. മോട്ടോര്‍വാഹനങ്ങളെപ്പറ്റി നൂറ്റാണ്ടുകളായി നടന്ന പരീക്ഷണങ്ങള്‍ക്ക് പ്രധാന വഴിത്തിരിവ് ഉണ്ടായത് 1884-85 കാലത്ത് ജര്‍മന്‍ എന്‍ജിനീയറായ ഡെയിംലറുടെ കണ്ടുപിടിത്തം ആയിരുന്നു. ഗ്യാസോ, പെട്രോളോ ഉപയോഗിച്ചുള്ള ആദ്യത്തെ എന്‍ജിന്‍ രൂപകല്പനചെയ്തതിനുള്ള അംഗീകാരം അദ്ദേഹത്തിനായിരുന്നു. ഒരു സൈക്കിളിലായിരുന്നു ഇത് ആദ്യം പരീക്ഷിച്ചത്. 1886-ല്‍ ഈ പരീക്ഷണം പൂര്‍ണമായി വിജയിച്ചതായി തെളിഞ്ഞു. ഈ രംഗത്ത് പിന്നീടും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്രമേണ മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണം തുടങ്ങി. ഫ്രാന്‍സിലാണ് ആദ്യം കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ നിലത്തിറക്കിയത്. ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളും ഏര്‍പ്പെടുത്തി. പോലീസ് കൊണ്ടുവന്ന ഈ നിയമ പ്രകാരം ഫ്രാന്‍സ് നഗരത്തില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ഏഴരമൈല്‍ ആയിരുന്നു. അത്ര ചെറിയ വേഗതയേ അന്ന് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

ഡെയിംലര്‍ കമ്പനിയുടെ സഹായത്തോടെയാണ് മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ തിരുവിതാംകൂറില്‍ പെട്രോള്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. യാത്രയ്ക്കുള്ള വാഹനങ്ങള്‍ മാത്രമല്ല കോട്ടയത്തും മുണ്ടക്കയത്തും സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ലോറി സര്‍വീസുകളും അവര്‍ക്കുണ്ടായിരുന്നു. ആലപ്പുഴയായിരുന്നു കമ്പനിയുടെ ആസ്ഥാനം. കമ്പനി മാനേജര്‍ ആര്‍.എം.സേവെല്‍ 1911-ല്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന രണ്ട് പെട്രോള്‍ ബസുകളാണ് തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്കും കൊല്ലത്തേക്കും ആദ്യം സര്‍വീസ് നടത്തിയ പെട്രോള്‍ വാഹനങ്ങള്‍. ഈ വാഹനങ്ങള്‍ കൂടുതല്‍ ജനപ്രീതി നേടിയതോടെ കമ്പനി കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് നാഗര്‍കോവിലിനും കൊല്ലത്തിനും ഇടയ്ക്ക് പാഴ്‌സല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി. കാറുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയതും ഈ കമ്പനിയാണ്. ബസുകള്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പുകളും, പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങളും കമ്പനിയ്ക്കുണ്ടായിരുന്നു. മോട്ടോര്‍ വാഹനരംഗത്ത് തെക്കേ ഇന്ത്യയില്‍ ആദ്യമായി വിപുലമായ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷനാണ്. ഇതോടെ കാളവണ്ടിയിലും വള്ളത്തിലും ഒതുങ്ങി നിന്നിരുന്ന ആളുകളുടെ യാത്ര വേഗതയുള്ള പുതിയ വാഹനങ്ങളിലായി. ക്രമേണ മോട്ടോര്‍ വാഹന വ്യവസായ രംഗം തഴച്ചുവളര്‍ന്നു. ധാരാളം ആളുകള്‍ ബസ് സര്‍വീസ് വന്‍ വരുമാനമായി കണ്ടു. അതോടെ പുതിയ പുതിയ കമ്പനികള്‍ ഉണ്ടായി. ഇതിന്റെ എല്ലാം പരിണിത ഫലമാണ് 1938-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് രൂപവത്കരണം. മറ്റ് ബസുകളെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും കൃത്യനിഷ്ഠയും ഉള്ള ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ബസ്സുകളും അവരുടെ വിശ്രമ കേന്ദ്രങ്ങളും എല്ലാം ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറി. ഈ സര്‍വീസാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറിയത്.

1 comment: