Sunday, January 29, 2012

നഗരമധ്യത്തിലെ ഹരിതഗാഥ


നഗരമധ്യത്തിലെ ഹരിതഗാഥ
Posted on: 29 Jan 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍


നഗരകൃഷിക്ക് പ്രസക്തിയേറിവരുന്ന കാലമാണിത്. പച്ചക്കറികളുടെ തീവില, വിഷലിപ്തമായ പച്ചക്കറികളും ഹോര്‍മോണടങ്ങിയ കോഴിയിറച്ചിയും വ്യായാമമില്ലാത്ത നാഗരികജീവതശൈലി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് നഗരകൃഷി.

തിരുവനന്തപുരത്തെ വഞ്ചിയൂര്‍, അത്താണി ലൈനിലുള്ള അഡ്വക്കേറ്റ് ശ്രീകുമാറിന്റെ നഗരമധ്യത്തിലെ വീട് അക്ഷരാര്‍ഥത്തില്‍ സ്വാശ്രയ ഭക്ഷ്യോത്പാദന യൂണിറ്റാണ്. ശ്രീകുമാറും ഭാര്യ ഗായത്രിയും നഗരകൃഷി തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടാകുന്നു. 750 ചതുരശ്രയടി വിസ്തൃതിയിലുള്ള മട്ടുപ്പാവും വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലവുമാണ് ഇവരുടെ കൃഷിയിടം. വലിയ ചട്ടികളിലായി 50 ഇനം പച്ചക്കറികളാണ് മട്ടുപ്പാവിലെ വെയിലേല്‍ക്കുന്ന ഭാഗത്തുവളര്‍ത്തുന്നത്. ചെറുനാരകം, കറിവേപ്പ്, മണത്തക്കാളി ഉള്‍പ്പെടെ മൂന്നിനം തക്കാളി, കോഴിപ്പയര്‍, അമരപ്പയര്‍, കാബേജ്, നാലിനം ചീര, നിത്യവഴുതന തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. മണ്ണും മണലും നിറച്ച ചട്ടികളില്‍ ജൈവവളം മാത്രം നല്കിയാണ് പച്ചക്കറി മുന്നേറുന്നത്. മട്ടുപ്പാവിനു വാട്ടര്‍പ്രൂഫ് കോട്ടിങ് നല്കിയിട്ടുണ്ട്. തുള്ളിനനയ്ക്കു പുറമെ സീസണനുസരിച്ച് ഹോസ് നനയും അനുവര്‍ത്തിക്കുന്നു. ശേഖരിച്ചുനശിപ്പിക്കല്‍ മുതല്‍ ജൈവകീടനാശിനി പ്രയോഗം വരെ ഷഡ്പദകീടങ്ങളെ നശിപ്പിക്കാന്‍ ശ്രീകുമാര്‍ ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറയ്ക്കും.

ടെറസ്സില്‍ ഒരു ഭാഗത്തു മേല്‍ക്കൂര കെട്ടി തണല്‍ നല്കിയിരിക്കുന്നു. ഇവിടെ പത്തോളം കോഴികളെ കൂടുകളില്‍ വളര്‍ത്തുന്നുണ്ട്. കൂടാതെ 30 കാടകളുള്ള ഒരു ബാച്ചും ഒരു സമയത്ത് വളര്‍ത്തുന്നു. ടാങ്കില്‍ വളര്‍ത്തുന്ന അസോളയാണ് ഇവയ്ക്കു മുഖ്യതീറ്റ. ടെറസ്സില്‍ത്തന്നെ ഫൈബര്‍ ഗ്ലാസ് ബയോഗ്യാസ് പ്ലാന്റുണ്ട്. വളര്‍ത്തുപക്ഷികളുടെ കാഷ്ഠം മുതല്‍ അടുക്കളയിലെ അവശിഷ്ടം വരെയുള്ളത് ഈ പ്ലാന്റില്‍ നിക്ഷേപിക്കുന്നു. വീട്ടിലെ പാചകം പൂര്‍ണമായും ഈ പ്ലാന്റിലെ ഗ്യാസുപയോഗിച്ചു ചെയ്യാം. ഗ്യാസുത്പാദനം കഴിഞ്ഞ് ശേഷിക്കുന്ന സ്ലറിയാണ് പച്ചക്കറികള്‍ക്ക് പ്രധാന വളം. ഇതിനുപുറമെ മണ്ണിരക്കമ്പോസ്റ്റും ഉണ്ടാക്കുന്നുണ്ട്. ''ഈ പ്ലാന്റില്‍ ദിവസവും രണ്ടരകിലോ ഗ്രാം മാലിന്യം നിക്ഷേപിച്ചാല്‍ത്തന്നെ ഞങ്ങള്‍ നാലുപേരുടെ പാചകാവശ്യത്തിനുള്ള ഗ്യാസ് ലഭിക്കും. സോളാര്‍ വാട്ടര്‍ഹീറ്ററും ടെറസ്സില്‍ വെച്ചിട്ടുണ്ട്. ദിവസവും 500 ലിറ്റര്‍ ചൂടുവെള്ളം ലഭിക്കും. ഊര്‍ജലാഭത്തിനുള്ള ഇത്തരം കാര്യങ്ങള്‍ ഏതു നാഗരികനും ചെയ്യാവുന്നതേയുള്ളൂ''- ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

വീടിനും മതിലിനുമിടയ്ക്കുള്ള സ്ഥലത്ത് പപ്പായയും മുരിങ്ങയും മാവുമൊക്കെ വളരുന്നുണ്ട്.
''വീട്ടാവാശ്യത്തിനുള്ള പച്ചക്കറി മുഴുവനായും വിളയിക്കാനാകുന്നു. കൂടാതെ മുട്ടയും കോഴിയിറച്ചിയും കാടയിറച്ചിയും പപ്പായയും മാങ്ങയും പോലുള്ള നാട്ടുപഴങ്ങളും ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെച്ചാല്‍ ഏതു നാഗരികനും ഇതുചെയ്യാം. കൃഷി തരുന്ന ശാരീരികവും മാനസികവുമായ മെച്ചമാണ് 52-ാം വയസ്സിലും ചുറുചുറുക്കോടെ കഴിയാന്‍ എന്നെ പ്രാപ്തനാക്കുന്നത്. പിന്നെ മാസ ബജറ്റില്‍ നല്ലൊരു കുറവും ഇതിലൂടെ സാധ്യമാകുന്നുണ്ട്-ശ്രീകുമാര്‍ പറഞ്ഞു.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബൃഹദ്പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓരോ നാഗരികനും മനസ്സുവെച്ചാല്‍ നഗരഗ്രഹങ്ങള്‍ ഭക്ഷ്യസ്വാശ്രയത്വത്തിന്റെ ഉത്തമ മാതൃകകളാക്കാം.
ശ്രീകുമാര്‍-9447070278.

Monday, January 23, 2012

തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട്

തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട് 
Posted on: 22 Jan 2012

മൂന്നു മണിക്കൂര്‍കൊണ്ട് അനന്തപുരിയില്‍നിന്നും കാസര്‍കോട് എത്താവുന്ന അതിവേഗ തീവണ്ടി സര്‍വീസിന്റെ ആലോചനയിലാണ് ഇന്ന് കേരളം. റോഡിലൂടെയും കനാലുകളിലൂടെയും കാളവണ്ടിയിലും കുതിരവണ്ടിയിലും വഞ്ചിയിലും വള്ളത്തിലും സഞ്ചരിച്ചിരുന്ന കാലം പഴമക്കാരുടെ മനസില്‍ ഇപ്പോഴുമുണ്ട്. കുതിരവണ്ടിയും കാളവണ്ടിയും വരുന്നതിന് മുമ്പ് മഞ്ചല്‍, മേനാവ്, പല്ലക്ക് തുടങ്ങിയവയായിരുന്നു പ്രധാന വാഹനങ്ങള്‍. മഞ്ചലും മേനാവും പല്ലക്കും എല്ലാം ചുമന്നുകൊണ്ടായിരുന്നു പോയിരുന്നത്. അതിന് പരിചയസമ്പന്നരുണ്ടായിരുന്നു. റോഡുകള്‍ വികസിച്ചതോടെയാണ് രാജാക്കന്മാര്‍ സഞ്ചരിച്ച കുതിര പൂട്ടിയ രഥങ്ങളും കുതിരവണ്ടികളും കാളവണ്ടികളും മനോഹരമായ വില്ലുവണ്ടികളും രംഗത്ത് എത്തിയത്.



പിന്നീട് കൂടുതല്‍ കുതിരകളെ പൂട്ടിയ ഫീറ്റണ്‍ വണ്ടികള്‍ വന്നു. ഒരുകാലത്ത് ദീര്‍ഘദൂര യാത്രയ്ക്ക് ആകെയുള്ള മാര്‍ഗം ജലപാതകളായിരുന്നു. വള്ളക്കടവ് (മുമ്പ് കല്പാലക്കടവ്), ചാക്ക എന്നിവിടങ്ങള്‍ജലയാത്രക്കുള്ള കേന്ദ്രങ്ങളായിരുന്നു. അതിലൂടെ വള്ളത്തിലും ബോട്ടിലും (വര്‍ക്കലവരെ യന്ത്രബോട്ട് ഇല്ലായിരുന്നു) ആയിരുന്നു യാത്ര. രാജാക്കന്മാരും രാജകുടുംബങ്ങളും പ്രത്യേകതരം ബോട്ടുകള്‍-പള്ളി ബോട്ടുകളിലാണ് സഞ്ചരിച്ചിരുന്നത്. കൂടുതല്‍ തുഴയല്‍ക്കാര്‍ ഉള്ളതനുസരിച്ച് ബോട്ടുകളെ ഇരുപത്തിനാല് തണ്ട്, പതിനാറ് തണ്ട്, 12 തണ്ട്, നാലു തണ്ട് എന്നിങ്ങനെ തരംതിരിച്ചിരുന്നു. വള്ളക്കടവിലും ചാക്കയിലും എത്തുന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കാളവണ്ടികളും കുതിരവണ്ടികളും വാടകയ്ക്ക് കിട്ടുമായിരുന്നു. അക്കാലത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നത്തെ ടാക്‌സിസ്റ്റാന്‍ഡ്‌പോലെ കുതിരവണ്ടികള്‍ക്കും കാളവണ്ടികള്‍ക്കും സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ് അഥവാ ഹജൂര്‍കച്ചേരിയില്‍ എത്തുന്ന ഉദ്യോഗസ്ഥന്മാരുടെ കാളവണ്ടികളും കുതിരവണ്ടികളും പാര്‍ക്ക്‌ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലം ഇപ്പോഴത്തെ വൈ.എം.സി.എ. കെട്ടിടം സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലത്തായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

റോഡ് ഗതാഗതരംഗത്ത് ആദ്യം എത്തിയ വേഗതകൂടിയ വാഹനം കരിയില്‍ ഓടുന്ന മോട്ടോര്‍ ബസുകളായിരുന്നു. നാല് ചക്രങ്ങള്‍ ഉണ്ടായിരുന്ന ഈ വാഹനം ആദ്യം നഗരത്തില്‍ കൊണ്ടുവന്നത് അരുമന ശ്രീനാരായണന്‍തമ്പിയായിരുന്നു. ഇരുപത് കരിബസ്സുകള്‍ ആണ് ആദ്യം കൊണ്ടുവന്നതെന്ന് പറയുന്നു. ഇതില്‍ പത്തെണ്ണം തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും പത്തെണ്ണം കൊല്ലം റൂട്ടിലും സര്‍വീസ് നടത്തി. (ഇതേപ്പറ്റി നഗരപ്പഴമയില്‍ മുമ്പ് എഴുതിയിട്ടുണ്ട്) ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരുമന ശ്രീനാരായണന്‍തമ്പി അവസാനം കടക്കാരനായി.

1934-ല്‍ തൃശ്ശൂരില്‍ തീവണ്ടിയില്‍വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കരിവണ്ടിയില്‍ യാത്രക്കാര്‍ക്ക് ദേഹം മുഴുവന്‍ കരിയാകുമായിരുന്നു. അതിന് അധികം വേഗതയും ഇല്ലായിരുന്നു. പെട്രോള്‍ മോട്ടോര്‍ വാഹനങ്ങളുടെ വരവ് ഈ പ്രശ്‌നം പരിഹരിച്ചു. 1911-ല്‍ 'ദി മലബാര്‍ കമേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്' എന്ന കമ്പനിയാണ് തിരുവിതാംകൂറില്‍ വ്യാപകമായി പെട്രോള്‍ ബസ്സുകളും കാറുകളും കൊണ്ടുവന്നത്. ലോകത്തുതന്നെ ഇത്തരം വാഹനങ്ങള്‍ വന്നിട്ട് അപ്പോഴേക്കും അധികകാലമായില്ല. മോട്ടോര്‍വാഹനങ്ങളെപ്പറ്റി നൂറ്റാണ്ടുകളായി നടന്ന പരീക്ഷണങ്ങള്‍ക്ക് പ്രധാന വഴിത്തിരിവ് ഉണ്ടായത് 1884-85 കാലത്ത് ജര്‍മന്‍ എന്‍ജിനീയറായ ഡെയിംലറുടെ കണ്ടുപിടിത്തം ആയിരുന്നു. ഗ്യാസോ, പെട്രോളോ ഉപയോഗിച്ചുള്ള ആദ്യത്തെ എന്‍ജിന്‍ രൂപകല്പനചെയ്തതിനുള്ള അംഗീകാരം അദ്ദേഹത്തിനായിരുന്നു. ഒരു സൈക്കിളിലായിരുന്നു ഇത് ആദ്യം പരീക്ഷിച്ചത്. 1886-ല്‍ ഈ പരീക്ഷണം പൂര്‍ണമായി വിജയിച്ചതായി തെളിഞ്ഞു. ഈ രംഗത്ത് പിന്നീടും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്രമേണ മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണം തുടങ്ങി. ഫ്രാന്‍സിലാണ് ആദ്യം കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ നിലത്തിറക്കിയത്. ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളും ഏര്‍പ്പെടുത്തി. പോലീസ് കൊണ്ടുവന്ന ഈ നിയമ പ്രകാരം ഫ്രാന്‍സ് നഗരത്തില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ഏഴരമൈല്‍ ആയിരുന്നു. അത്ര ചെറിയ വേഗതയേ അന്ന് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

ഡെയിംലര്‍ കമ്പനിയുടെ സഹായത്തോടെയാണ് മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ തിരുവിതാംകൂറില്‍ പെട്രോള്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. യാത്രയ്ക്കുള്ള വാഹനങ്ങള്‍ മാത്രമല്ല കോട്ടയത്തും മുണ്ടക്കയത്തും സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ലോറി സര്‍വീസുകളും അവര്‍ക്കുണ്ടായിരുന്നു. ആലപ്പുഴയായിരുന്നു കമ്പനിയുടെ ആസ്ഥാനം. കമ്പനി മാനേജര്‍ ആര്‍.എം.സേവെല്‍ 1911-ല്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന രണ്ട് പെട്രോള്‍ ബസുകളാണ് തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്കും കൊല്ലത്തേക്കും ആദ്യം സര്‍വീസ് നടത്തിയ പെട്രോള്‍ വാഹനങ്ങള്‍. ഈ വാഹനങ്ങള്‍ കൂടുതല്‍ ജനപ്രീതി നേടിയതോടെ കമ്പനി കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് നാഗര്‍കോവിലിനും കൊല്ലത്തിനും ഇടയ്ക്ക് പാഴ്‌സല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി. കാറുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയതും ഈ കമ്പനിയാണ്. ബസുകള്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പുകളും, പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങളും കമ്പനിയ്ക്കുണ്ടായിരുന്നു. മോട്ടോര്‍ വാഹനരംഗത്ത് തെക്കേ ഇന്ത്യയില്‍ ആദ്യമായി വിപുലമായ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷനാണ്. ഇതോടെ കാളവണ്ടിയിലും വള്ളത്തിലും ഒതുങ്ങി നിന്നിരുന്ന ആളുകളുടെ യാത്ര വേഗതയുള്ള പുതിയ വാഹനങ്ങളിലായി. ക്രമേണ മോട്ടോര്‍ വാഹന വ്യവസായ രംഗം തഴച്ചുവളര്‍ന്നു. ധാരാളം ആളുകള്‍ ബസ് സര്‍വീസ് വന്‍ വരുമാനമായി കണ്ടു. അതോടെ പുതിയ പുതിയ കമ്പനികള്‍ ഉണ്ടായി. ഇതിന്റെ എല്ലാം പരിണിത ഫലമാണ് 1938-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് രൂപവത്കരണം. മറ്റ് ബസുകളെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും കൃത്യനിഷ്ഠയും ഉള്ള ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ബസ്സുകളും അവരുടെ വിശ്രമ കേന്ദ്രങ്ങളും എല്ലാം ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറി. ഈ സര്‍വീസാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറിയത്.

Sunday, January 1, 2012

അദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്‍പ്പി അന്തരിച്ചു

അദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്‍പ്പി അന്തരിച്ചു 
Posted on: 31 Dec 2011




ചാത്തന്നൂര്‍: ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറായ അറ്റ്‌ലാന്റയുടെ മുഖ്യശില്പിയും എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ കൊല്ലം ചാത്തന്നൂര്‍ കാരംകോട് ഏറം ശിവഗംഗയില്‍ പി.എസ്.തങ്കപ്പന്‍ (80) അന്തരിച്ചു. ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റ യാഥാര്‍ഥ്യമാക്കിയ മുഖ്യശില്പികളില്‍ ഒരാളാണ് പി.എസ്.തങ്കപ്പന്‍. വ്യവസായവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന എന്‍.എച്ച്.രാജ്കുമാര്‍ ആരംഭിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനിയാണ് അറ്റ്‌ലാന്റ പുറത്തിറക്കിയത്. വ്യവസായവകുപ്പില്‍ എന്‍ജിനിയറായിരുന്ന പി.എസ്.തങ്കപ്പനെ ഡെപ്യൂട്ടേഷനില്‍ രാജ്കുമാര്‍ രഞ്ജന്‍ മോട്ടോര്‍ കമ്പനിയിലേക്ക് കൊണ്ടുവരികയായിരുന്നു.

വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള രഞ്ജന്‍ മോട്ടോര്‍ കമ്പനിയുടെ തീരുമാനത്തെത്തുടര്‍ന്ന് ഇതിനായുള്ള ലൈസന്‍സിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടി ഡല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പി.എസ്.തങ്കപ്പനാണ്.

ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു. കേരള വിശ്വകര്‍മ്മസഭയുടെ മുഖ്യസ്ഥാപകരില്‍ ഒരാളും ആദ്യ ജനറല്‍ സെക്രട്ടറിയുമാണ്. ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം, ട്രേഡ്‌യൂണിയന്‍ കോഓര്‍ഡിനേഷന്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്‌പെഷല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്പി


ചാത്തന്നൂര്‍: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റയുടെ സുവര്‍ണജൂബിലിവര്‍ഷത്തില്‍ ഇതിന്റെ മുഖ്യശില്പികളില്‍ ഒരാളായ പി.എസ്.തങ്കപ്പന്‍ വിടവാങ്ങി. അറ്റ്‌ലാന്റ സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലും കമ്പനിയായ രഞ്ജന്‍ മോട്ടോറിന്റെ വളര്‍ച്ചയിലും പി.എസ്.തങ്കപ്പന്‍ വഹിച്ച പങ്ക് വലുതാണ്. കൊല്ലം ചാത്തന്നൂര്‍ കാരംകോട് സ്വദേശിയായ പി.എസ്.തങ്കപ്പന്‍(80) വെള്ളിയാഴ്ചയാണ് മരിച്ചത്. വിശ്വകര്‍മ്മ സമുദായപ്രവര്‍ത്തനത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു. എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.


വ്യവസായ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന എന്‍.എച്ച്.രാജ്കുമാര്‍ സ്ഥാപിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനി 1961ലാണ് ആദ്യ സ്വദേശനിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റ പുറത്തിറക്കിയത്. ഇത് മലയാളി എന്‍ജിനിയറായ പി.എസ്.തങ്കപ്പന്റെ കൂടി നേട്ടമായിരുന്നു. 1957ല്‍ ജപ്പാനില്‍ പരിശീലനം കഴിഞ്ഞ് വന്നപ്പോഴാണ് രാജ്കുമാര്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെയാണ് 'അറ്റ്‌ലാന്റ'യുടെ രൂപകല്പനയുണ്ടായത്. പൊതുമേഖലയില്‍ ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ അഞ്ചുലക്ഷം രൂപമുതല്‍മുടക്കുമായിട്ടാണ് രഞ്ജന്‍മോട്ടോര്‍ കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ രണ്ടുലക്ഷം രൂപയുടെ ഓഹരി എടുത്തുകൊണ്ട് സഹായിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്.

വ്യവസായ വകുപ്പില്‍ എന്‍ജിനിയറായിരുന്ന പി.എസ്.തങ്കപ്പന്റെ വൈദഗ്ദ്ധ്യം കണ്ടറിഞ്ഞ രാജ്കുമാര്‍ ഡെപ്യൂട്ടേഷനില്‍ കമ്പനിയിലേക്ക് കൊണ്ടുവന്നു. സ്‌കൂട്ടര്‍ നിര്‍മ്മാണത്തിനായുള്ള ഡൈനാമോയും കാര്‍ബറേറ്ററും മാത്രമാണ് വിദേശത്തുനിന്ന് കൊണ്ടുവന്നത്. അറ്റ്‌ലാന്റയുടെ ബോഡി നിര്‍മ്മാണത്തിനായിട്ടുള്ള ഫൈബര്‍ ഗ്ലാസ്, പിസ്റ്റണ്‍ തുടങ്ങി മറ്റ് എല്ലാ ഭാഗങ്ങളും നിര്‍മ്മിച്ചത് കമ്പനിയില്‍ തന്നെയാണ്. അറ്റ്‌ലാന്റയുടെ നിര്‍മ്മാണം വിജയകരമായതോടെ വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സിനായി ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പി.എസ്.തങ്കപ്പനാണ്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പി.എസ്.തങ്കപ്പന്‍ ചെന്നത് അറ്റ്‌ലാന്റയിലാണ്. ലൈസന്‍സ് നല്‍കുന്നതിനായുള്ള സാങ്കേതികസമിതി മുമ്പാകെ അറ്റ്‌ലാന്റയുടെ നിര്‍മ്മാണ രീതികളും പ്രവര്‍ത്തനവും വിശദീകരിച്ചത് തങ്കപ്പനാണ്. സാങ്കേതികസമിതിയിലെ ഒരു അംഗത്തെയുംകൊണ്ട് അറ്റ്‌ലാന്റയില്‍ ഇന്ത്യാഗേറ്റിന് മുന്നിലൂടെ സവാരിയും നടത്തി. 1500 രൂപയായിരുന്നു അറ്റ്‌ലാന്റയുടെ വില. രഞ്ജന്‍ മോട്ടോര്‍ കമ്പനി 1971ല്‍ എന്‍ജിനിയര്‍മാരുടെ സഹകരണസംഘമായ എന്‍കോസ് ഏറ്റെടുത്തിരുന്നു. ഇതാണ് പിന്നീട് കേരള ഓട്ടോമൊബൈല്‍സ് ആയി മാറിയത്.

ഇതോടെ അറ്റ്‌ലാന്റയും ചരിത്രത്തിലേക്ക് വഴിമാറി. വിദേശനിര്‍മ്മിത സ്‌കൂട്ടറുകളായ വെസ്പയും ലാംബിയും നിരത്തുകള്‍ അടക്കിവാഴുമ്പോഴാണ് ഒരു മലയാളിയുടെ കൂടി പ്രയത്‌നത്താല്‍ ആദ്യ സ്വദേശി സ്‌കൂട്ടര്‍ ആയ അറ്റ്‌ലാന്റ പുറത്തിറങ്ങുന്നത്. കേരള ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്നു പി.എസ്.തങ്കപ്പന്‍.

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന് 50 വയസ്സ്