Wednesday, June 16, 2010

ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനം; ഒമാനില്‍ ഫാക്ടറി സ്ഥാപിക്കുന്നു

ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനം; ഒമാനില്‍ ഫാക്ടറി സ്ഥാപിക്കുന്നു


Thursday, June 17, 2010

മസ്‌കത്ത്: നൂറ്റാണ്ടുകളായി കോടിക്കണക്കിന് പേരുടെ വിശപ്പടക്കുന്ന ഈന്തപ്പന ഇനി വാഹനങ്ങള്‍ക്കും തുണയാകുന്നു. ഈന്തപ്പനയുടെ സത്ത ഉപയോഗിച്ച് ജൈവ ഇന്ധനമുണ്ടാക്കാനുള്ള പദ്ധതിക്ക് ഒമാനില്‍ തുടക്കം കുറിക്കുകയാണ്. സോഹാറില്‍ ഇതിനായി ഫാക്ടറി സ്ഥാപിക്കും. ഒമാനി നിക്ഷേപകന്‍ മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും അദ്ദേഹത്തിന്റെ പങ്കാളികളായ ഒമാന്‍ ഗ്രീന്‍ എനര്‍ജി കമ്പനിയും ചേര്‍ന്നാണ് ഈ സംരംഭത്തിനിറങ്ങുന്നത്.

അമേരിക്കയില്‍ പാചക എണ്ണയില്‍നിന്ന് ഇന്ധനമുണ്ടാക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് അറേബ്യയില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത് ഗുണകരമാകുമെന്ന തോന്നലുണ്ടായതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. ഇതേത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ താന്‍ നിര്‍മിച്ച ജൈവ ഇന്ധനം ഏതാനും മാസം സ്വന്തം കാറില്‍ ഉപയോഗിച്ചെന്നും ഒരു പ്രശ്‌നവുമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈന്തപ്പനയില്‍ നിന്നുള്ള സത്ത എടുത്തശേഷം മറ്റു ചില വസ്തുക്കള്‍ ചേര്‍ത്താണ് വ്യാവസായിക പ്രക്രിയയിലൂടെ ഇന്ധനമാക്കി മാറ്റുക. ഇതിനായി ഉപയോഗിക്കുന്ന ഈന്തപ്പനകള്‍ കായ്ക്കുന്നതിന് പ്രശ്‌നമുണ്ടാവില്ലെന്നും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി വിശദീകരിച്ചു.

വാണിജ്യാടിസ്ഥാനത്തില്‍ ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്നതിനായി സോഹാറില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ എഥനോള്‍ ഉല്‍പാദന സംരംഭത്തിന് 28 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇവിടെ പ്രതിദിനം ഒമ്പത് ലക്ഷം ലിറ്റര്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. മാത്രമല്ല, ഒമാനിലുടനീളം ഈ ഇന്ധനത്തിന്റെ വില്‍പനക്കായി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വളരെ വില കുറച്ചായിരിക്കും ഇതിന്റെ വില്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തുവിടുന്നത് വളരെ കുറയുമത്രെ.

ആദ്യ ഘട്ടത്തില്‍ എട്ടു ലക്ഷം ഈന്തപ്പനകളാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. പിന്നീടിത് ഒരു കോടി വരെയാക്കുമെന്നാണ് പറയുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും സംഘവും തീരുമാനിച്ചിട്ടുണ്ട്.



ബി.എസ്. നിസാമുദ്ദീന്‍

No comments:

Post a Comment