Saturday, December 8, 2012

ഇടവിളയായി ആദായ പുഷ്‌പങ്ങള്‍

ഇടവിളയായി ആദായ പുഷ്‌പങ്ങള്‍
http://www.mathrubhumi.com/agriculture/story-323229.html


തെങ്ങിന് ഇടവിളയായി ഹെലിക്കോണിയ നട്ടുവളര്‍ത്തിയാല്‍ അത്. നല്ലൊരു വരുമാന മാര്‍ഗമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മേഴ്‌സിജോണി എന്ന വീട്ടമ്മ. ഒരാഴ്ച കുറഞ്ഞത് അയ്യായിരം രൂപയുടെ ഹെലിക്കോണിയാ പൂക്കള്‍ ഇവരിന്ന് വിറ്റഴിക്കുന്നു. 

ഗുരുവായൂര്‍ മുനിസിപ്പല്‍ പ്രദേശത്തുതാമസിക്കുന്ന മേഴ്‌സി ഹോബിയെന്ന നിലയില്‍ 2006-ലാണ് പുഷ്പകൃഷി തുടങ്ങിയത്. തെങ്ങിന്‍ തോപ്പില്‍ കുറേസ്ഥലത്ത് ഹെലിക്കോണിയ നട്ടുവളര്‍ത്തി. അവ പൂവിട്ടതോടെ വില്പനസാധ്യത അന്വേഷിച്ചെങ്കിലും വജയിച്ചില്ല. എന്നാല്‍ രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ മാറി. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് പുഷ്പവ്യാപാരികള്‍ ഹെലിക്കോണിയ പൂക്കള്‍ വാങ്ങാനെത്തി. അവരുടെ ഡിമാന്റനുസരിച്ച് പൂക്കള്‍ നല്‍കാനാവാത്ത സ്ഥിതിയായി. ഇതിനിടെ ഭര്‍ത്താവായ ജോണി ഗള്‍ഫ് സേവനം അവസാനിപ്പിച്ചു മടങ്ങിയെത്തി. രണ്ടുപേരും ചേര്‍ന്ന് ഒന്നര ഏക്കര്‍ തെങ്ങിന്‍ തോപ്പ് മുഴുവന്‍ഹെലിക്കോണിയ നട്ട് ആദായം പതിന്‍മടങ്ങായി.

തെങ്ങിന്‍തോപ്പില്‍ 24 ഇനം ഹെലിക്കോണിയകളാണ് ഇവരിന്ന് നട്ടുവളര്‍ത്തുന്നത്. തെങ്ങുകള്‍ക്കിടയില്‍ കൂനകൂട്ടി ഒന്നര മീറ്ററോളം അകലത്തിലാണ് ഹെലിക്കോണിയയുടെ കിഴങ്ങുകളോ കന്നുകളോ നടുക. ഈര്‍പ്പം നല്ലതോതില്‍ ആവശ്യമുള്ള വിളയാണെങ്കിലും വെള്ളക്കെട്ടുണ്ടായാല്‍ കിഴങ്ങുകള്‍ അഴുകാനിടയുണ്ട്. അതുകൊണ്ട് തുള്ളി നനയാണ് അനുയോജ്യമെന്ന് മേഴ്‌സി അഭിപ്രായപ്പെടുന്നു. തോട്ടത്തിലെ ഹെലിക്കോണിയകളുടെ ചുവടൊക്കെ സ്വിപ്പ് സംവിധാനം ഉപയോഗിച്ച് നനയ്ക്കുന്നുണ്ട്. പുതയിടാനും നിഷ്‌കര്‍ഷിക്കുന്നു. കൃഷിയിടത്തിലെ അവശിഷ്ടങ്ങളും ഗൃഹാവശിഷ്ടങ്ങളും മണ്ണിരക്കമ്പോസ്റ്റാക്കുന്നുണ്ട്. ഇതാണ് ഹെലിക്കോണിയയ്ക്ക് പ്രധാന വളം. പുറമെ സാധാരണ കമ്പോസ്റ്റും ചാണകവും നല്‍കുന്നു. നട്ട് ഒന്നര രണ്ട് മാസംകൊണ്ട് പൂവിടല്‍ ആരംഭിക്കും. 3 മുതല്‍ 4 വര്‍ഷം വരെയേ ഒരു ഹെലിക്കോണിയ ചെടി ലാഭകരമായ തോതില്‍ പൂക്കള്‍ തരികയുള്ളൂ. അപ്പോഴേയ്ക്ക് അവയുടെ ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറിയ കന്നുകള്‍ വളര്‍ന്ന് പൂത്ത് തുടങ്ങിയിരിക്കും. ഇങ്ങനെ കുറ്റിവിളയായി ഹെലിക്കോണിയ വളര്‍ത്തുന്നു. ഒന്നര ഏക്കറില്‍ നിന്ന് അയ്യായിരത്തോളം രൂപയുടെ പൂക്കള്‍ ഓരോ ആഴ്ചയും വിളവെടുക്കും. തൃശ്ശൂരില്‍ നിന്നുള്ള പുഷ്പവ്യാപാരികള്‍ കൃഷിയിടത്തിലെത്തിത്തന്നെ പൂക്കള്‍ വാങ്ങുന്നുണ്ട്. നല്ല ഇനങ്ങളുടെ പൂക്കള്‍ക്ക് 25 രൂപവരെ വില കിട്ടും. കന്നുകള്‍ക്ക് നല്ല പ്രിയമാണ്, നല്ല ഇനങ്ങളുടെ കന്ന് 500 രൂപയ്ക്കുവരെ വില്‍ക്കാനാകുന്നു.

മേഴ്‌സി, വീട്ടുവളപ്പില്‍ ആന്തൂറിയം ചെടികളും വളര്‍ത്തുന്നുണ്ട്. ട്രോപ്പിക്കല്‍ റെഡ് ഇനത്തില്‍പ്പെട്ട 3000-ഓളം ചെടികളെ ഗ്രീന്‍ഹൗസില്‍ പരിപാലിക്കുന്നു. ആവി നനയാണ് ഇവയ്ക്കുനല്‍കുക. മണ്ണിരക്കമ്പോസ്റ്റിനു പുറമെ, ഇതിന്റെ സത്തും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ചതും വളമായി നല്‍കുന്നു. മാസത്തില്‍ കുറഞ്ഞത് 400 പൂക്കള്‍ വിളവെടുക്കാം. വലിപ്പമനുസരിച്ച് 8 മുതല്‍ 12 രൂപവരെ പൂവിന് ലഭിക്കും.

നാഗരികര്‍ക്കിടയില്‍ പ്രിയമേറിവരുന്ന പൂച്ചെടിയാണു മിനി ആന്തൂറിയം. വ്യത്യസ്തങ്ങളായ പലവര്‍ണങ്ങളില്‍ ഇതു കാണപ്പെടുന്നു. ഇവയുടെ തൈകളും മേഴ്‌സി വില്‍ക്കുന്നുണ്ട്. കൂടാതെ പലയിനം ഓര്‍ക്കിഡുകളുടെ തൈകളും.

ഗുരുവായൂരില്‍ ഒരു സസ്യനഴ്‌സറിക്ക് മേഴ്‌സി ജോണി അടുത്തിടെ തുടക്കം കുറിച്ചു. മേഴ്‌സിയുടെ മാതൃക പിന്‍തുടര്‍ന്ന് ഈ പ്രദേശത്തെ ഒട്ടേറെ വീട്ടമ്മമാര്‍ പുഷ്പകൃഷിയില്‍ ചുവടുവെച്ചിട്ടുണ്ട്. 

No comments:

Post a Comment